കണ്ണൂർ: ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌ന (26)യുടെ മരണത്തിലാണ് ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉയർത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചൊക്ലിയിലെ ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു.സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്‌നയെ ഭർതൃവീട്ടുകാർ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർതൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിക്കൽ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഷഫ്‌നയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്നു കുടുംബം പ്രതികരിച്ചുകഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.