തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം.ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക സർക്കാർ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്.കോർപറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1335 കോടി രൂപയാണ് സർക്കാർ നൽകിയത്. ഈവർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സർക്കാർ 5034 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 9970 കോടി രൂപയാണ്. യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയാണ്.