വർക്കല: ചായക്കടയിലെ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി(38)നെയാണ് വർക്കല പോലീസ് അറസ്റ്റു ചെയ്തു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനെ(26) കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കുത്തേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം. ചായക്കടയിൽനിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തർക്കിച്ചു. കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അൽത്താഫ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ശേഷം പ്രതി വാഹനത്തിൽക്കയറി രക്ഷപ്പെട്ടു. അറസ്റ്റിലായ അൽത്താഫ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.