കട്ടപ്പന: വണ്ടിപ്പെരിയാര്‍ കേസിലെ വിധി പകർപ്പിൽ ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയിടുണ്ടെന്നും കോടതി. പ്രതി അർജുനെ കേസിൽ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് സ്ഥലത്തെത്തിയത്. മാത്രവുമല്ല തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുമുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു.വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടെന്നും കോടതി വിധിപകർപ്പിൽ പറയുന്നു. ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദവും കോടതി അംഗീകരിക്കുന്നുണ്ട്.കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതെവിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയായിരുന്നു വിധി. ഇതിനെതിരെ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.