കൊട്ടാരക്കര: ഓയൂരിൽ ആറുവയസ്സുകാരിയ തട്ടിക്കൊണ്ടു പോയ കേസിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് ഏകദേശം പൂർത്തിയായി. പ്രതികളെ അന്വേഷണ സംഘം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ റൂട്ടില്‍ പ്രതികളുമൊത്ത് കഴിഞ്ഞ ദിവസവും തെളിവെടുത്തിരുന്നു. ഇനി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നാണ് സംഘത്തിന്റെ നിഗമനം.അനുപമയുടെ കൈയക്ഷരപരിശോധനയ്ക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പുതുതായി എഴുതിച്ച രണ്ടു സാമ്പിളുകള്‍ രണ്ടു റവന്യൂ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലോടെ കോടതിയില്‍ നല്‍കി. കോടതി മുഖാന്തരം തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. കുറ്റകൃത്യം ആസൂത്രണം ചെയ്തതിന്റെ രേഖയായി കരുതുന്ന അനുപമയുടെ ഡയറിയിലെ കൈയക്ഷരം അനുപമയുടേതുതന്നെയെന്നു തെളിയിക്കുന്നതിനുവേണ്ടിയാണ് ഫൊറന്‍സിക് പരിശോധന നടത്തുന്നത്.പ്രതികളുടെ തമിഴ്നാട് ബന്ധം കണ്ടെത്തുന്നതിനായി തെങ്കാശി സ്വദേശി നവാസിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തു. സംസ്ഥാനം വിടുന്നതിനും ഒളിവില്‍ കഴിയുന്നതിനും തമിഴ്നാട്ടില്‍ കൂടുതല്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നറിയുന്നതിനായിരുന്നു ചോദ്യംചെയ്യല്‍. എന്നാല്‍ മറ്റാരുടെയും സഹായം ഇവര്‍ക്കു ലഭിച്ചതായി തെളിവില്ല. ഓണ്‍ലൈന്‍ ഇടപാടുകളുടെ പൂര്‍ണമായ വിവരം കണ്ടെത്താന്‍ ഇനിയും സംഘത്തിനു കഴിഞ്ഞിട്ടില്ല. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായ അന്വേഷണമാണ് ഇതിനായി നടത്തുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!