തിരുവനന്തപുരം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനിത കുമാരിയും മുന്നാം പ്രതിയും മകളുമായ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലാണ് കഴിയുന്നത്. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകൾ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. അനുപമ ആരോടും മിണ്ടാതെ മുഖം മറച്ച് സെല്ലിൽ തന്നെ ഇരിക്കുമ്പോൾ അമ്മ അനിത കുമാരി മറ്റുള്ളവരോട് ശാന്തമായാണ് പെരുമാറുന്നത് എന്നാണ് റിപ്പോർട്ട്. അനിത കുമാരിക്ക് ജയിലിലെ തറ തുടയ്ക്കുന്ന ജോലി നൽകിയപ്പോൾ അനുപമക്ക് പ്രത്യേക ചുമതലകൾ ഒന്നും ഇതുവരെ നൽകിയിട്ടില്ല.ജയിൽ അധികൃതരോട് വികാരാധീനയായാണ് അനിത കുമാരി സംസാരിച്ചത്. ’പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല എന്നായിരുന്നു അധികൃതരോട് ഇതു സംബന്ധിച്ച് അനിത പറഞ്ഞത്രെ. അതേസമയം, ആരോടും മിണ്ടാതെ കൈകൊണ്ട് മുഖം മറച്ച് സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൊടുക്കുന്ന ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ട്. അനുപമയ്‌ക്കൊപ്പം രണ്ടുപേരാണ് സെല്ലിലുള്ളത്.അതേസമയം, ജയിലിലാണെങ്കിലും അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് ‘അനുപമ പത്മൻ’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്‌ലോഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.അനുപമ അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോൾ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണുള്ളത്. എന്നാൽ ഇന്ന് 5.27 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.മേയ് മാസത്തിൽ തുടങ്ങിയ ഫേസ്ബുക്ക് പേജ് നവംബർ 17നാണ് അനുപമ പത്മൻ എന്ന പേരിലേയ്‌ക്ക് മാറ്റിയത്. അനുപമയ്‌ക്ക് മറ്റൊരു ഫേസ്ബുക്ക് പേജുമുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് അതിൽ അവസാനമായി പോസ്റ്റ് ചെയ്തിട്ടുള്ളത്.അനുപമയ്‌ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മികച്ച സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കൃത്രിമമായി ദൃശ്യങ്ങളുണ്ടാക്കിയതിന് പിടിക്കപ്പെട്ടതോടെയാണ് യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. അനുപമയ്‌ക്ക് ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. യൂട്യൂബിലെ വീഡിയോകളെല്ലാം ഇംഗ്ലീഷിലാണ് ചെയ്തിരുന്നത്.