കോഴിക്കോട്: കേരളത്തിലെ ട്രെയിൻ യാത്ര നരകയാത്രകളായി മാറുന്നു. അസഹനീയമായ തിരക്കാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ ജനറൽ കംപാർട്ടുമെന്റുകളിൽ അനുഭവപ്പെടുന്നത്. തിരക്ക് അസഹനീയമായതോടെ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ കുഴഞ്ഞുവീണു. മംഗളൂരുവിൽ നിന്നു നാഗർകോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്സ്പ്രസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ രണ്ടു വിദ്യാർത്ഥിനികളാണു കുഴഞ്ഞുവീണത്.വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയിൽ നിർത്തിയിട്ട സമയത്താണ് ഒരാൾ കുഴഞ്ഞുവീണത്. മറ്റൊരാൾ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും. ഇരുവരെയും സഹയാത്രക്കാർ ശുശ്രൂഷ നൽകിയാണ് കോഴിക്കോട്ടെത്തിച്ചത്. അര മണിക്കൂറോളം പിടിച്ചിട്ട പരശുറാം എക്സ്പ്രസ്സാവട്ടെ ഒടുവിൽ കോഴിക്കോട്ടെത്തുമ്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു.