വയനാട്: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമ കൊല്ലി ജി.യു.പി. സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു കുട്ടി പോലും ഹാജരാകാതിരുന്നത്. 47 കുട്ടികളാണ് സ്കൂളിലുള്ളത്. തോട്ടം തൊഴിലാളികളുടെ മക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെയാണിത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്കൂൾ. ചെമ്പ്ര മലനിരകളിലെ ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ വിദ്യാർത്ഥികൾ നടന്നുപോകാറില്ല.മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ്റെ ഉത്തരവനുസരിച്ച് നാല് വർഷം മുമ്പ് ഇവിടേക്ക് ഒരു ഓട്ടോറിക്ഷ പഞ്ചായത്ത് ഫണ്ട് നൽകി വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതോടെ ഇത് ജീപ്പ് സർവ്വീസാക്കി മാറ്റി. ഈ ജീപ്പ് സർവീസ് നടത്തിയ ഇനത്തിൽ 1,7100O രൂപ കുടിശ്ശികയായി.ഇത്രയും തുക ബാധ്യതയായതിനാൽ ഡീസലടിക്കാൻ പോലും പണമില്ലാതായതോടെ ഡ്രൈവർ ഇന്ന് ജീപ്പ് ഓടിച്ചില്ല. നിരവധി തവണ അധ്യാപകരും പി.ടി.എ. യും പണത്തിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് ജീപ്പ് സർവ്വീസ് നിർത്തിയത്. ഇതോടെ ഇന്ന് ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതായത്. ആറ് അധ്യാപകരും സ്കൂളിലെത്തി വിദ്യാർത്ഥികൾ വരാത്ത വിവരം വിദ്യഭ്യാസ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.