നാദാപുരം: പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയർ അധ്യാപകനായ അഞ്ചുപുരയിൽ ലാലു(45)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് എം. സുഹൈബാണ് ശിക്ഷ വിധിച്ചത്.ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെയാണ് ഇയാൾ പ്ലസ്ടു വിദ്യാർത്ഥിനിടെ കടന്നുപിടിച്ചത്. 2023 ഫെബ്രുവരി 22-ന് മറ്റൊരു സ്കൂളിൽ പരീക്ഷയുടെ ഇൻവിജിലേറ്ററായിപോയപ്പോഴാണ് ലാലു വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്.ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ശിവൻ ചോടോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. സിവിൽ പോലീസ് ഓഫീസർ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.