കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ മൂന്നു പേർ പിടിയിലായതോടെ കേരള പൊലീസിന് ഇത് അഭിമാന ദിനം. കഴിഞ്ഞ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഇരുട്ടിൽ തപ്പിയ അന്വേഷണ സംഘത്തിന് തുണയായത് കുട്ടി നൽകിയ വിവരണങ്ങളും കുട്ടിയുടെ പിതാവ് അന്വേഷണത്തോട് കാണിച്ച വിമുഖതയുമാണ്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം.അന്വേഷണവുമായി സഹകരിക്കാത്ത നിലപാടായിരുന്നു കുട്ടിയുടെ പിതാവ് റെജി ആദ്യം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. കുഞ്ഞിനെ തിരിച്ചു കിട്ടിയ സമയത്ത് റെജിയുടെ ശരീര ഭാഷയും പൊലീസ് നോട്ട് ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാവിൽ ആശ്വാസവും സന്തോഷവും പ്രകടമായപ്പോൾ പിതാവായ റെജിയുടെ ശരീര ഭാഷ ക്രോധത്തിന്റേതായിരുന്നു. ഇതോടെയാണ് റജിയെ ചുറ്റിപ്പറ്റി അന്വേഷണം മുന്നോട്ടു പോയത്.തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലം കമ്മീഷണറുടെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. പിടിയലായ ചാത്തന്നൂർ സ്വദേശികളിൽ ഗോപകുമാർ എന്നയാൾക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്.ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കൽ നിന്ന് പിടികൂടിയ വാഹനങ്ങൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനമാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!