തിരുവനന്തപുരം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്നാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് പൂയപ്പള്ളി കാറ്റാടിയിലെ മേൽവിലാസത്തിലുള്ള ഒരാളുടെ പേരിലുള്ള കാർ ആണെന്ന സംശയത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചു എഡിജിപിയുടെ നേതൃത്വത്തിലാണു കാർ കണ്ടെത്താനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത്. 2016ൽ കരുനാഗപ്പള്ളിയിൽ റജിസ്റ്റർ ചെയ്ത കാർ ഇപ്പോൾ കൊട്ടാരക്കര ആർടിഒ ഓഫിസിന്റെ പരിധിയിലേക്കു മാറ്റിയിട്ടുണ്ടെന്നാണു ലഭ്യമായ വിവരം.പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഈ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.