കൊച്ചി: ഉച്ചവരെയുള്ള ജോലിസമയം കഴിഞ്ഞ് നവകേരള സദസ്സിന്റെ പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് നിർദേശം നൽകി പെരുമ്പാവൂർ നഗരസഭ സെക്രട്ടറി. അനുസരിക്കാത്തവര്‍ ജോലിക്ക് വരണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് തൊഴിലാളികള്‍ ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നഗര ശുചീകരണം. നടുവൊടിയുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ശുചീകരണ തൊഴിലാളികള്‍ക്ക് കെട്ട് കണക്കിന് നവകേരള സദസിന്‍റെ പ്രചാരണ പോസ്റ്ററുകള്‍ കയ്യിലേക്ക് ലഭിക്കുക. നഗരത്തില്‍ എല്ലായിടത്തും ഒട്ടിക്കണമെന്നാണ് നിര്‍ദേശം. പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിന് പ്രശ്നമില്ലെന്നും പക്ഷേ അതിന് കൂലി കൂട്ടി നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ഡ്യൂട്ടി ഓഫ് നല്‍കണം. അതുമല്ലെങ്കില്‍ രാവിലെ ജോലിക്കിടെ തന്നെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, തൊഴിലാളികളുടെ മൂന്ന് നിര്‍ദേശങ്ങളും സെക്രട്ടറി തള്ളി. പോസ്റ്റര്‍ ഒട്ടിക്കാന്‍ തയ്യാറാകാത്ത ശുചീകരണ തൊഴിലാളികള്‍ തന്‍റെ അനുമതിയില്ലാതെ ജോലിക്ക് പ്രവേശിക്കേണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭയിലെ സെക്രട്ടറിയുടെ നടപടിയില്‍ ചെയര്‍മാന്‍ തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പലരും നഗരസഭാ സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങി പോസ്റ്റര്‍ ഒട്ടിക്കാനായി ഇറങ്ങിയിരിക്കുകയാണ്.