തൃശൂർ: ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടു വയസുള്ള കുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടിയ തൃശ്ശൂർ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയത് ഉത്തരാഖണ്ഡിൽ നിന്നും. എരുമപ്പെട്ടി വേലൂർ നടുവിലങ്ങാടി സ്വദേശിയായ അരുവാത്തോട്ടിൽ സനുവിന്റെ ഭാര്യ കാവ്യ (26) യേയും മകളായ വൃദ്ധി (2) യേയുമാണ് പൊലീസ് ഉത്തരാഖണ്ഡിൽ നിന്നും കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ രുദ്രപൂരിൽ ഒരു വാടക വീട്ടിലായിരുന്നു യുവതിയും പെൺകുട്ടിയും. ഈ മാസം ഒന്നാം തീയതിയാണ് യുവതി കുഞ്ഞിനെയുമെടുത്ത് കാമുകനൊപ്പം പോയത്. ഭാര്യയേയും കുഞ്ഞിനെയും കാണാനില്ലെന്ന സനുവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഓമനയും സംഘവും യുവതിയേയും കുഞ്ഞിനെയും കണ്ടെത്തിയത്.നവംബർ ഒന്നിനാണ് കാവ്യയേയും മകളേയും നടുവുലങ്ങാടിലുള്ള വീട്ടിൽനിന്നും കാണാതായത്. ഭാര്യയേയും കുട്ടിയേയും കാണാതായ വിവരം ഉടൻതന്നെ ഭർത്താവ് എരുമപ്പെട്ടി പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിവിധ സ്ഥലങ്ങളിലെ സി.സി.ടിവി കാമറ എന്നിവ കേന്ദീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യുവതിയെയും കുട്ടിയേയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ കാവ്യ തറവാട് വീടിനടുത്തുള്ള അരുൺ എന്നയാളുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.യുവതിയെ കാണാതായ ദിവസം ഒരു കാറിൽ കുട്ടിയേയും എടുത്ത് കാവ്യ കയറിപ്പോയതായും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് പട്ടിക്കാടുള്ള യുവതിയുടെ വീടിന്റെ പരിസരത്ത് അന്വേഷിച്ചെത്തി. അരുണിനേയും ഒന്നാം തീയതി മുതൽ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. അരുണിന്റെ ഫോൺ കാൾ ഡീറ്റെയിൽസ് നോക്കിയതിൽ ഒന്നാം തീയതി ഇയാളുടെ ലോക്കേഷൻ പാലക്കാടാണെന്ന് മനസിലായി. തുടർന്ന് ഫോണ് സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി.പട്ടിക്കാട് ബ്യൂട്ടിപാർലർ നടത്തിവന്നിരുന്ന അരുൺ കൂടെ ജോലിചെയ്യുന്ന യു.പി. സ്വദേശിയായ തസ്ലീം അലിയുടെ കൂടെ പാലക്കാടുണ്ടെന്ന് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിൽ പൊലീസ് അവിടേക്കെത്തി. എന്നാൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് ഇവർ ചെന്നൈ വഴി യു.പിയിലേക്ക് കടന്നു. തുടർന്ന് എസ്.പി. അങ്കിത്ത് അശോകിന്റെ നിർദേശപ്രകാരം എരുമപ്പെട്ടി പൊലീസ് ഗ്രേഡ് എസ്.ഐ. ഓമനയുടെ നേതൃത്വത്തിൽ ഓഫീസർമാരായ ഷഹാബുദ്ദീൻ, സഗുൺ എന്നിവരടങ്ങുന്ന സംഘം എസ്.എച്ച്. അനുദാസിന്റെ നിർദേശപ്രകാരം യു.പിയിലെ രാംപൂരിലെത്തി.രാംപൂർ പൊലീസിന്റെ സഹായത്തോടെ തസ്ലീം അലിയുടെ വീട്ടിലെത്തി അന്വേഷിച്ചതിൽ യുവതിയും കുട്ടിയും അരുണും അവിടെ ചെന്നിരുന്നതായി വിവരം ലഭിച്ചു. എന്നാൽ ഇവർ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് പോയതായി പൊലീസ് മനസിലാക്കി. തുടർന്ന് തൃശൂർ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ മീൻ മാർക്കറ്റിനടുത്തുള്ള ഒരു വാടകവീട്ടിൽനിന്നും യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു