തൃശൂർ: നെഗറ്റീവ് എനർജി ഒഴിവാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ രഹസ്യ പ്രാര്‍ത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി. വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ വീണാ ജോര്‍ജ് ഉത്തരവിട്ടു. തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ആണ് രഹസ്യ പ്രാര്‍ത്ഥന നടന്നത്.തൃശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രാര്‍ത്ഥന. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനർജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ഥന നടന്നതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു പറഞ്ഞു. അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെ ആ ഓഫീസിലെ ഏഴുപേര്‍ മാത്രം അറിഞ്ഞ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറത്തായി.മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം. സംഭവത്തില്‍ ജില്ലാ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല.