കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായ ശേഷം ഇറങ്ങിയോടിയ ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചത് ആൾക്കൂട്ടത്തിന്റെ ആക്രമണം പേടിച്ച് ഓടുന്നതിനിടെ ആയിരുന്നു. ബസ് ഡ്രൈവർ മനേക്കരസ്വദേശി ജീജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. കാല്‍നടയാത്രക്കാരനായ മുനീറിനെ ഇടിച്ച് അപകടം നടന്ന ശേഷം, ആള്‍ക്കൂട്ടം ബസ് ജീവനക്കാരെ തടയുകയും അക്രമാസക്തമാവുകയും ചെയ്തിരുന്നു. ബസ് കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ആക്രമണം ഭയന്ന ജീജിത്ത്, അപകടം നടന്നയുടന്‍ ഡ്രൈവറായ ജീജിത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ജീജിത്ത് ഓടിക്കയറിയത്. ട്രാക്കിലൂടെ ഓടി അടുത്ത ട്രാക്ക് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മെമു ട്രെയിന്‍ ഇടിച്ചത്. ആള്‍ക്കൂട്ടം പിന്നാലെയുണ്ടെന്ന് ധാരണയില്‍ ട്രെയിന്‍ ശ്രദ്ധിക്കാതെ ഓടിയതാണ് ദുരന്തത്തില്‍ കലാശിച്ചത്.റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയില്‍വേ ട്രാക്കുമാണ്. അപകടത്തില്‍ ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ബസിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മുനീര്‍ ആശുപത്രിയിലാണ്. അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്റെ അടിയിലേക്ക് വീണതെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.അപകടത്തില്‍ പരിക്കേറ്റ മുനീര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര- തലശ്ശേരി റൂട്ടിലെ ശ്രീഭഗവതി, സൗഹൃദ ബസുകളിലെ ഡ്രൈവറാണ് ജീജിത്ത്. 20 വര്‍ഷമായി ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!