കോട്ടയം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. കോതനല്ലൂര്‍ തുവാനിസായ്ക്കുസമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അനീഷ് പ്രജിതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.മദ്യത്തിന് അടിമയായിരുന്ന അനീഷ് സ്ഥിരമായി യുവതിയെ മർദിക്കുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്നു പ്രജിത പറഞ്ഞിരുന്നതായി സഹോദരന്‍ പ്രവീൺ പറഞ്ഞു. പ്രജിതയുടെ ഫോണ്‍ അനീഷ് തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പ്രവീണ്‍ പറയുന്നു.ചൊവ്വാഴ്ച രാത്രി 10.30-ഓടെ അനീഷ് പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും സ്നേഹിച്ചു വിവാഹിതരായത്. മരിക്കുന്നതിന് തലേദിവസം പ്രജിത കല്ലമ്പാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു.മരണത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നും, എന്നാല്‍ മരിക്കാനുള്ള കാരണം കണ്ടെത്തേണ്ടതുണ്ടെന്നും കടുത്തുരുത്തി എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്.എച്ച്.ഒ. അറിയിച്ചു.