മാഡ്രിഡ്: ​ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സ്പെയിന്‍. ഗാസയിൽ ആസൂത്രിത വംശഹത്യയാണ് നടത്തുന്നതെന്ന് സ്പാനിഷ് സാമൂഹികാവകാശ മന്ത്രിയും തീവ്ര ഇടതുപക്ഷ പോഡെമോസ് പാർട്ടിയുടെ നേതാവുമായ അയോൺ ബെലാറ പറഞ്ഞു.”യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഫലസ്തീന്‍റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഈ ആസൂത്രിത വംശഹത്യ ഇസ്രായേൽ ഭരണകൂടം അവസാനിപ്പിക്കണം” ബെലാറ ബുധനാഴ്ച പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തെ ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ഇവിടെ നിശ്ശബ്ദത പാലിക്കുമ്പോള്‍ എങ്ങനെയാണ് മറ്റു സംഘര്‍ഷങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നമുക്ക് എങ്ങനെയാണ് സാധിക്കുക? ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കൊന്നത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന അമ്മമാര്‍ നെഞ്ചുപൊട്ടി നിലവിളിക്കുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്ന നിരവധി രാജ്യങ്ങളുടെയും നിരവധി രാഷ്ട്രീയ നേതാക്കളുടെയും കാതടപ്പിക്കുന്ന നിശബ്ദതയുണ്ട്.എനിക്ക് നന്നായി അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നു, അത് യൂറോപ്യൻ യൂണിയനാണ്. യൂറോപ്യൻ കമ്മീഷൻ കാണിക്കുന്ന കാപട്യത്തിന്‍റെ പ്രകടനം അസ്വീകാര്യമാണെന്ന് അയോൺ ബെലാറ കൂട്ടിച്ചേര്‍ത്തു.ഗസ്സക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സ്‌പെയിനും മറ്റ് രാജ്യങ്ങളും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ഇസ്രായേലിലും ഫലസ്തീനിലുമായി നിരവധി സ്പാനിഷ് പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇവാൻ ഇല്ലാരമെൻഡി മരിച്ചതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എൽ പൈസ് പത്രം റിപ്പോർട്ട് ചെയ്തു.ഗസ്സയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ സ്‌പെയിനും ഉൾപ്പെടുന്നു.ഹമാസ് ആക്രമണത്തിനിടെ ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ മോചിപ്പിക്കണമെന്ന് സ്‌പെയിൻ ആവശ്യപ്പെടുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാഡ്രിഡ് ഗാസയിലെ സാധാരണ ജനങ്ങൾക്ക് 43 മില്യൺ ഡോളറായി ഇരട്ടി സഹായം നൽകുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് സ്പാനിഷ് ടെലിവിഷൻ ആർടിവിഇയോട് പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!