കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദുബായിൽ ജോലി വാഗ്ദാനം നൽകി യുവാവ് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. നടക്കാവ് സ്വദേശി എ.പി ഹരീഷ് ബാബു നൽകിയ പരാതിയിലാണ് നടപടി.സഹോദരിക്ക് ദുബായില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്ന് ബാബു പറഞ്ഞു. കമ്മീഷനിലെ ജോലിക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ്, ജോലി വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. 2022 നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ ബാങ്ക് ഓഫ് ബറോഡ വഴിയാണ് കെ. ഗുരുവായൂരപ്പ എന്ന പേരിലുള്ളയാള്‍ക്ക് തുക നല്‍കിയതെന്ന് ബാബുവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജൂനാഥിന്റെ നിര്‍ദേശം.