ചെര്‍പ്പുളശ്ശേരി: യൂട്യൂബിൽ മദ്യപനത്തിന് പ്രോത്സാഹനം നല്‍കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൂത ഹെല്‍ത്ത് സെന്ററിലെ നെച്ചിക്കോട്ടില്‍ അക്ഷജിനെയാണ് (21) എക്സൈസ് പിടികൂടിയത്. വീട്ടിൽ വൈൻ ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ചെര്‍പ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ഷജിനെ അറസ്റ്റുചെയ്തത്.ഇയാള്‍ വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അക്ഷജിന്റെ വീട് പരിശോധിച്ച സംഘം ക്യാമറ, നോയ്സ് റിഡക്ഷന്‍ മൈക്ക്, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. വൈന്‍ നിര്‍മിക്കുന്നതിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും അഞ്ചുലിറ്റര്‍ വൈനും പിടികൂടി.
പ്രിവന്റീവ് ഓഫീസര്‍ കെ. വസന്തകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി. ജയദേവന്‍ ഉണ്ണി, എന്‍. ബദറുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ആര്‍. ഇന്ദ്രാണി, ഡ്രൈവര്‍ ടി. വിഷ്ണു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. മേയ് മാസത്തില്‍ ഇയാള്‍ക്കെതിരേ കേസെടുത്ത് വിട്ടയച്ചിരുന്നെന്നും ആ കേസ് കോടതിയുടെ പരിഗണനയിലാണെന്നും എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പറഞ്ഞു.അക്ഷജിനെ ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.