കൽപ്പറ്റ: ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി. ഓംപ്രകാശ് എന്ന യുവാവാണ് വെണ്ണിയോട് പുഴയിൽ ചാടി ജീവനൊടുക്കിയത്.ഓംപ്രകാശിന്‍റെ ഭാര്യ ദർശന അഞ്ചു വയസ്സുള്ള മകളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 14നായിരുന്നു ഇത്. ഇതേ പുഴയിൽ തന്നെയാണ് ഇപ്പോൾ ഓംപ്രകാശും ജീവനൊടുക്കിയിരിക്കുന്നത്.ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ദർശന ജീവനൊടുക്കിയെന്നായിരുന്നു കേസ്. ദർശനയും കുഞ്ഞും മരിച്ചതിനെത്തുടർന്ന് ഗാർഹിക പീഡനത്തിന് ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസെടുത്തിരുന്നു. ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്മില എന്നിവർക്കെതിരെയായിരുന്നു കേസ്. ഓംപ്രകാശം റിഷഭരാജും മൂന്ന് മാസത്തോളം റിമാൻഡിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ബാങ്ക് ജീവനക്കാരനായിരുന്നു ഓംപ്രകാശ്.13നു വൈകിട്ട് 3 മണിയോടെയാണു കീടനാശിനി കഴിച്ചതിനു ശേഷം, ഭർത്താവിന്റെ വീടിനു സമീപത്തെ വെണ്ണിയോട് വലിയ പുഴയിലേക്ക് ദർശന മകൾ ദക്ഷയുമായി ചാടിയത്. നാട്ടുകാർ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു.