കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരുൾപ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി. പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. അപേക്ഷ സമർപ്പിക്കാൻ വൈകിയതോടെ ഹർഷിന വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. പ്രതികളായ ഡോ . രമേശൻ, ഡോ. ഷഹന , സ്റ്റാഫ് നേഴ്സ് രഹന , മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് സമർപ്പിച്ചു.പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടറും, രണ്ട് ആരോഗ്യപ്രവർത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് അയച്ച അപേക്ഷ\ വ്യക്തതക്കുറവിന്‍റെ പേരിൽ മടക്കിയിരുന്നു. പ്രോസിക്യൂഷൻ അനുമതി തേടി ഒരുമാസത്തിന് ശേഷമാണ് കമ്മീഷണർ തിരുത്തലുകൾ ആവശ്യപ്പെട്ടത്. ചില തിയതികളിൽ ആശയ വ്യക്തത വേണണെന്നും സ്കാനിംഗ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ മൊഴി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അസി. കമ്മീഷണറുടെ റിപ്പോർട്ട് തിരിച്ചയച്ചത്.പ്രതികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായതിനാൽ മനപ്പൂർവ്വം നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്നാണ് ഹർഷിന ആരോപിക്കുന്നത്. നീതി തേടി നേരത്തെ ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നതിന്‍റെ ഒടുവിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ആരോഗ്യപ്രവർത്തകരെ കുറ്റക്കാരനെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്