കോഴിക്കോട്: ഭര്‍ത്താവും ഭര്‍തൃമാതാവും ആക്രമിച്ചതായി യുവതിയുടെ പരാതി. മുക്കം കുമാരനല്ലൂര്‍ മാങ്കുന്ന് ഉള്ളാടന്‍ വീട്ടില്‍ ഫസ്ന ഷെറിന്‍ ആണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടർന്ന് ഭര്‍ത്താവായ ഷാഹുല്‍ ജവാദിനെ പോലീസ് അറസ്റ്റുചെയ്തു.വിദേശത്തുനിന്ന് ഒന്നര മാസം മുന്‍പ് നാട്ടിലെത്തിയ ഭര്‍ത്താവ് ഷാഹുലും ഭര്‍തൃമാതാവായ ഫാത്തിമയും ചേര്‍ന്ന് ഇരുമ്പു പൈപ്പും പട്ടികയും ഉപയോഗിച്ച് മര്‍ദിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം 12-ന് ഇരുവരും ചേര്‍ന്ന് തന്നെ മര്‍ദിച്ചുവെന്ന ഫസ്നയുടെ പരാതിയില്‍ മുക്കം പോലീസ് കേസെടുത്തിരുന്നു. ആ കേസില്‍ ജാമ്യം നേടിയ ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും ഇരുവരും ചേര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതെന്നാണ് പരാതി. യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതില്‍ നിന്ന് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് സംഭവം.കഴിഞ്ഞ ആറുമാസത്തോളമായി ഭർതൃമാതാവ് തനിക്കും രണ്ടുമക്കള്‍ക്കും ഭക്ഷണമോ ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങളോ നല്‍കാറില്ലെന്നും ഭക്ഷണ സാധനങ്ങള്‍ തങ്ങള്‍ക്കു നല്‍കാതെ മുറിയില്‍ അടച്ചുപൂട്ടി വെക്കാറാണ് പതിവെന്നും ഫസ്ന പരാതിയിൽ പറയുന്നു. താന്‍ വന്നാല്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കരുതെന്ന് വീടിനടുത്തുള്ള കടകളില്‍ പറഞ്ഞിരുവെന്നും യുവതി പറയുന്നു. മുറിയ്ക്കുള്ളില്‍ പൂട്ടിവെച്ച ഭക്ഷണ സാധനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഭര്‍തൃമാതാവിനെ പ്രകോപിതയാക്കിയതെന്നും ഇതിനുപിന്നാലെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതെന്നും ഫസ്ന പറഞ്ഞു.പരിക്കേറ്റതിന് പിന്നാലെ മുക്കം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തുന്നതിനു പകരം തന്നോട് ആശുപത്രിയിലേക്കു പോകാനാണ് ആവശ്യപ്പെട്ടത്. പിന്നീട് സഹോദരനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്കു പോയത്. ആശുപതിയില്‍ പോകുന്ന വഴിക്കും സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയില്‍ പോകാനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. ഇരുപത്തിനാലാം തിയതി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനുശേഷം ഇരുപത്തിയാറാം തിയതിയാണ് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി മൊഴിയെടുത്തതെന്നും ഫസ്ന പറഞ്ഞു.സംഭവം നടന്ന അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് ഡി.വൈ.എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പരാതിക്കാരി നേരിട്ടുവിളിച്ചു പറഞ്ഞതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് മൊഴിയെടുത്ത്. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. അതേസമയം, ദുര്‍ബലമായ വകുപ്പുകളാണ് പോലീസ് പ്രതിക്കുമേല്‍ ചുമത്തിയതെന്നും തന്റെ മൊഴി പ്രകാരം വധശ്രമത്തിന് കേസ്സെടുത്തില്ലെന്നും ഫസ്‌ന ആരോപിക്കുന്നു.