കണ്ണൂർ: ഇരുപത് വർഷങ്ങൾക്ക് മുൻപ് കൂത്തുപറമ്പിൽ വച്ച് മൂന്നുപേർ ലോറി ഇടിച്ച് മരിച്ച സംഭവത്തിലെ പിടികിട്ടാപുള്ളിയായ പ്രതിയെ പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന പോണ്ടിച്ചേരി കടലൂർ സ്വദേശി ഗണേഷാണ് കണ്ണവം പൊലീസിന്റെ പിടിയിലായത്. 2002ൽ കൂത്തുപറമ്പ് നിർമലഗിരിയിൽ വെച്ച് ഗണേശൻ ഓടിച്ച ലോറി ഇടിച്ചു മൂന്നുപേർ മരിച്ചിരുന്നു. സംഭവത്തിൽ കണ്ണവം പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടിവിച്ചിരുന്നു. പിന്നീട് 2009 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് കണ്ണവം പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് കണ്ണവം എസ്എച്ച്ഒ ജിതേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പോണ്ടിച്ചേരിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ എസ്‌ഐ വിപിൻ, സീനിയർ സിപിഒ ബിജേഷ് തെക്കുമ്പടൻ, സിപിഒമാരായ പ്രജിത്ത് കണ്ണിപൊയിൽ, നിസാമുദ്ധീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.