കൊച്ചി: പാലിയേക്കര ടോൾ പ്ലാസ റെയ്ഡിൽ വൻ ക്രമക്കേട് കണ്ടെത്തി ഇ ഡി. മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയുടെ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ എന്ന കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. പാലിയേക്കരയിലുള്ള കമ്പനിയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജി.ഐ.പി.എല്ലിന്‍റെ 125 കോടി രൂപയുടെ ഇടപാടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകിയത്. 2006 മുതൽ 2016 വരെയുള്ള റോഡ് നിർമാണത്തിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് കണ്ടെത്തിയത്.കരാർ പ്രകാരമുളള നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകി, ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയവയാണ് കണ്ടെത്തിയ ക്രമക്കേടുകള്‍. കൂടാതെ ടോൾ വഴി പിരിഞ്ഞുകിട്ടിയ തുക കരാർ കമ്പനി നിക്ഷേപിച്ചത് മ്യൂച്ചൽ ഫണ്ടുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്ക് കൂട്ട് നിന്ന ദേശീയ പാത ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം ഉണ്ടാകുമെന്നും ഇഡി അറിയിച്ചു. നിര്‍മാണ അഴിമതിയെത്തുടര്‍ന്ന് 102.44 കോടി രൂപയുടെ നഷ്ടം കരാർ കമ്പനികൾ ഉണ്ടാക്കിയെന്ന പരാതിയില്‍ നേരത്തെ സിബിഐ അന്വേഷണം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ഇഡി റെയ്ഡ്.