നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലയാളത്തിലെ പ്രശസ്ത നടനാണ് കുണ്ടറ ജോണി. 1979-ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചത്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളികളെ സംബന്ധിച്ചെടുത്തോളം കുണ്ടറ ജോണിയെന്നാൽ വില്ലനാണ്. മലയാളികൾ ഒരിക്കലും മറക്കാത്ത വില്ലൻ വേഷങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമയാണ് അദ്ദേഹം അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.ഒരു കാലത്ത് മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാൽ തന്നെ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 79-ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ജോണി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ കാല്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര്ർ ജീവിതത്തിൽ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞു.നാടോടിക്കാറ്റിൽ ചെറിയ ഹാസ്യ വേഷമായിരുന്നു. ഡയലോഗ് പറയുമ്പോൾ ഞെട്ടലോടെയും പരിഭ്രമത്തോടെയും വേണമെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞിരുന്നത്, അതനുസരിച്ച് ചെയ്തപ്പോൾ അത് കോമഡിയായി. കൂടുതൽ സിനിമകൾ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.മോഹൻലാലിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാൽ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോൾ ഫൈറ്റ് സീനുകളിൽ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോൾ അവർ വന്ന് ക്ഷമ പറയാറുമുണ്ട്, ജോണിയുടെ വാക്കുകൾ.കൂടുതലും വില്ലൻ വേഷങ്ങളേ കിട്ടിയുള്ളൂവെന്നൊന്നും പറഞ്ഞ് വിഷമിക്കാനാകില്ല, സിനിമയില്ലാത്ത അവസരം ഇതുവരെയുണ്ടായിട്ടില്ല, നാലോ അഞ്ചോ സിനിമകളൊക്കെ വർഷത്തിൽ കിട്ടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.