തിരുവനന്തപുരം: റബർ കർഷകർക്ക് സബ്‌സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി നടപ്പാക്കിയത്. 1,45,564 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം 124.88 കോടി രുപയാണ് സർക്കാർ സബ്‌സിഡിയായി റബർ കർഷകർക്ക് ലഭ്യമാക്കിയത്.കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. വിപണി വിലയിൽ കുറവുവരുന്ന തുകയാണ് സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നത്. റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി നൽകുന്നത്. ഇതിനായി റബർ വിലസ്ഥിരത ഫണ്ടാണ് വിനിയോഗിക്കുന്നത്. ഈവർഷം ബജറ്റിൽ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്