തിരുവനന്തപുരം: കേരളക്കരയെ മഹാ പ്രളയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ഹൃദയസ്പർശയാക്കിയ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വെള്ളായണിയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് നിങ്ങുമ്പോഴായിരുന്നു അപകടം.കായലിനടുത്ത പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ ഉയർന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തിൽ അവിടെയുണ്ടായിരുന്ന നായ്ക്കളെ രക്ഷപ്പെടുത്തി. തുടർന്നു വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോഴാണു പാമ്പിന്റെ കടിയേറ്റത്. കടിച്ചതു മൂർഖൻ പാമ്പാണെന്നു കരുതുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. വെള്ളത്തിൽ വച്ചു കടിയേറ്റതിനാൽ മാരകമല്ലെന്നാണു വിലയിരുത്തൽ.അതേ സമയം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയായിരുന്നു. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുകയായിരുന്നു. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ടായിരുന്നു. കേരളത്തിലെ 2018 പ്രളയം അടിസ്ഥാനമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രത്തിലെ സഹരചിതാവാണ് നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. ഒസ്കാര്‍ അവാര്‍ഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓജോ ബോര്‍ഡ്, മെര്‍ക്കുറി ഐലന്‍റ്, റാം കെയര്‍ ഓഫ് ആനന്ദി എന്നീ നോവലുകളിലൂടെ പ്രശസ്തനാണ് യുവ എഴുത്തുകാരനായ അഖില്‍.