കോഴിക്കോട്: ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. അപകടത്തിൽ മേരിക്കും മകൻ പ്രിൻസിനും പരിക്കേറ്റു. കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽമേരിയുടെ വീടാണ് ഇടിമിന്നലേറ്റ് തീപിടിച്ചത്. ശക്തമായ ഇടിമിന്നലിൽ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. കോഴിക്കോട് ചെക്യാട് കണ്ടിവാതുക്കലിൽ ഇന്നലെ രാത്രിയാണ് സംഭവം.സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലാപ്പാറയിൽ രണ്ടുനില വീട് പൂർണമായും തകർന്നു. പുല്ലാപ്പാറ സ്വദേശി ഷംനാദിന്റെ വീടാണ് തകർന്നത്. കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റി.തുടർച്ചയായി പെയ്ത മഴയിൽ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തെറ്റിയാർ കരകവിഞ്ഞതിനെ തുടർന്ന് കുളത്തൂർ ശ്രീകാര്യം റോഡിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിലായതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പോത്തൻകോട് വീടിൻറെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും.