പാലക്കാട്: പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെൻമാറ പൊലീസ് കേസെടുത്തു. സുബൈർ അലിക്കായി പൊലീസ് തമിഴ്നാട്ടിൽ അടക്കം തെരച്ചിൽ നടത്തുകയാണ്. സുബൈർ അലിയുടെ മൊബൈൽ ഫോൺ നിലവിൽ ഓഫ് ചെയ്ത നിലയിലാണ്. സുബൈർ അലി എവിടേക്കാണ് പോയതെന്ന് അടുത്ത ബന്ധുക്കൾക്ക് പോലും അറിയില്ല.ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.തനിക്ക് ഒട്ടേറെ കുടുംബപ്രശ്നങ്ങളുണ്ട്. കൊല്ലങ്കോട് സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകൻ്റെ മൊഴിയുമുണ്ട്. അതേസമയം, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സുബൈർ അലി ഏർവാടി ഭാഗത്ത് ഉണ്ടെന്ന സൂചനയാണ് നിലവിലുള്ളത്. രണ്ടു ദിവസം മാറി നിൽക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായി വിവരമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെ സുബൈർ അലി ഇന്ന് രാവിലെ ബന്ധപ്പെട്ടതായും അറിയുന്നു. രണ്ട് ദിവസത്തിനകം സുബൈർ അലി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.