തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ഭക്ഷ്യവകുപ്പിന്റെ ആരോപണം. ധനവകുപ്പ് യഥാസമയത്ത് പണം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പ് പറയുന്നത്. പണം അനുവദിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് വകുപ്പ്. വിതരണക്കാർക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. 500 കോടിയോളം രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ധനവകുപ്പ് ഇതുവരെ അനുവദിച്ചിട്ടില്ല.ധനവകുപ്പിന്റെ കടുംപിടുത്തമാണ് സപ്ലൈകോയിലെ പ്രതിസന്ധി ഇരട്ടിയാക്കിയത്. ഓണക്കാലത്തും അതിനുശേഷം സപ്ലൈകോയ്ക്ക് നൽകേണ്ട തുക ധനവകുപ്പ് വെട്ടിക്കുറച്ചു. 500 കോടി നൽകേണ്ട സ്ഥാനത്ത് 250 കോടി മാത്രം നൽകി. ഈ തുകയിൽ 180 കോടി നെൽ കർഷകർക്ക് മാറ്റിവച്ചപ്പോൾ 70 കോടി മാത്രമാണ് വിപണി ഇടപെടലിന് ഭക്ഷ്യവകുപ്പിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ 500 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുക അനുവദിക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് പുറമേ വിതരണക്കാർക്ക് കൊടുക്കാനുള്ള തുക പോലും ഭക്ഷ്യവകുപ്പിന്റെ പക്കൽ നിലവിലില്ല. തുക എത്രയും വേഗം കിട്ടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന വിലയിരുത്തലും വകുപ്പിനുണ്ട്. ഈ സ്ഥിതി തുടർന്നാൽ ഉപഭോക്താക്കൾ നട്ടം തിരിയേണ്ടി വരും. കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സബ്സിഡിയുള്ള പല സാധനങ്ങളും കിട്ടാത്ത അവസ്ഥയിലാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!