കൊച്ചി: വിജിലൻസ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്,സ്വത്ത് സമ്പാദന കേസിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്ന് 47,35,000 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിച്ചത് .എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്‍റെ പരാതിയിലാണ് കെ.എം. ഷാജിയ്ക്കെതിരെ കേസ് എടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.