കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ കൊച്ചാക്കാൻ ശ്രമിക്കുന്ന പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍ രംഗത്ത്. പിഎംഎ സലാമിനെതിരെ ഉയർത്തിയ പ്രതിഷേധത്തെ തള്ളിയായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശം. എന്നാൽ തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചത്. തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. പിഎംഎ സലാമിന്റെ പരാമർശത്തിൽ കുഴപ്പമില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. തട്ടം ഇടാൻ പാടില്ല, അത് പരിഷകൃത സമൂഹത്തിന് ചേരില്ല എന്ന് ചിലർ പറഞ്ഞതുകൊണ്ടാണ് സലാം വാർത്ത സമ്മേളനം നടത്തിയതെന്നും ആരെയും ഉദ്ദേശിച്ചല്ല സലാമിന്റെ പരാമർശമെന്ന് സലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ജലീലിന്‍റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംകേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്” കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ “കുടിയാനായി” കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.