ന്യൂഡല്‍ഹി: വീണ്ടും രാജ്യം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ആണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും നടക്കും. തെലങ്കാനയില്‍ നവംബര്‍ 30 നും രാജസ്ഥാനില്‍ 23 നുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍. രാജസ്ഥാനില്‍ 199, തെലങ്കാന 119, മധ്യപ്രദേശ് 230, ചത്തീസ്ഗഢ് 90, മിസോറാം 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ 7.8 കോടി വനിതാ വോട്ടര്‍മാരും 8.2 കോടി പുരുഷ വോട്ടര്‍മാരുമുണ്ട്. 16.14 കോടി വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്യുന്നത്. 60.2 ലക്ഷം കന്നിവോട്ടര്‍മാരാണ് ഉള്ളത്. 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് അഞ്ച് സംസ്ഥാനങ്ങളിലായി ഉള്ളത്. അതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വീട്ടില്‍ സൗകര്യം (വോട്ട് ഫ്രം ഹോം) ഒരുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവനകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി കൈമാറണം. ഇതിന് പുറമേ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം അതിര്‍ത്തികളില്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷയൊരുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. 5 സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയിൽ അവസാനിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറ് മുതൽ എട്ട് ആഴ്ചകൾക്കുമുമ്പ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കാറുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!