കൊച്ചി: മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)യെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.ആന്‍സണ്‍ റോയി ലഹരിക്കേസ് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. വധശ്രമക്കേസും ഇയാള്‍ക്കെതിരേയുണ്ട്. കല്ലൂര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടെന്നും പോലീസുകാര്‍ പറയുന്നു. പഠനത്തിനോ ജോലിക്കോ പോകാതെ ബൈക്കില്‍ കറങ്ങിനടക്കുന്നതാണ് ഇയാളുടെ പ്രധാനപരിപാടിയെന്നാണ് പോലീസുകാര്‍ പറയുന്നത്.കോളേജില്‍നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ആന്‍സണ്‍ റോയ് അമിതവേഗത്തില്‍ ബൈക്കിലെത്തി ഇവരെ ഇടിച്ചിട്ടത്. അപകടത്തിന് മുന്‍പ് ആന്‍സണ്‍ റോയ് ബൈക്കുമായി കോളേജിന് മുന്നില്‍ ചുറ്റിക്കറങ്ങിയിരുന്നു. കോളേജിന് മുന്നില്‍വെച്ച് ബൈക്ക് ഇരപ്പിച്ചതോടെ വിദ്യാര്‍ഥികള്‍ ഇത് ചോദ്യംചെയ്യുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അമിതവേഗത്തില്‍ ബൈക്കിലെത്തിയ ഇയാള്‍ വിദ്യാര്‍ഥിനികളെ ഇടിച്ചിട്ടത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് പാഞ്ഞു. പിന്നീട് നമിത റോഡില്‍ തലയിടിച്ച് വീണു. അനുശ്രീ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടശേഷം ആശുപത്രിയില്‍വെച്ച് ‘വാഹനമായാല്‍ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ പ്രതികരിച്ചത് വിദ്യാര്‍ഥികളുടെ രോഷത്തിനിടയാക്കിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി റജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്