കാസർഗോഡ്: ഡോക്ടർ 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ വെങ്കിടഗിരിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. പരാതിക്കാരന് കാസർഗോഡ് സ്വദേശിയാണ്. ഇയാൾ ഹെർണിയയുടെ ചികിത്സയ്ക്കായാണ് ഇക്കഴിഞ്ഞ ജൂലൈ മാസം ജനറൽ സർജനെ കണ്ടത്. ജനറൽ സർജൻ ഓപ്പറേഷന് നടത്താൻ നിർദ്ദേശിച്ചു. ഒപ്പം തന്നെ അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ട് തിയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ, പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്നും ആയിരുന്നു മറുപടി. ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിന് വീവീണ്ടും ഡോക്ടർ വെങ്കിടഗിരിയെ കണ്ടു. നേരത്തെ ഓപ്പറേഷൻ നടത്തണമെങ്കിൽ 2,000 രൂപ കൈക്കൂലി വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം.പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയുമായിരുന്നു. ഇന്ന് വൈകിട്ട് 06:30-ഓടെ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടർ വെങ്കിടഗിരിയുടെ വീട്ടിൽവച്ച് 2,000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർ സിനുമോൻ. കെ, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ. രാധാകൃഷ്ണൻ, ഇ. വി. സതീശൻ, വി.എം. മധുസൂദനൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുഭാഷ്, പ്രേംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ, രാജീവൻ, എന്നിവരും ഉണ്ടായിരുന്നു.