മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിൽ ആണ് അനിൽകുമാറിന്റെ പ്രസ്താവന.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ലിട്മസ് നസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പരാമർശം. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. വിവാദങ്ങൾക്കിടെ മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.സിപിഎം നേതാവ് അനിൽ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ലെന്ന് ഷാജി പറഞ്ഞു. കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.കെ.എം. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. സിപിഎം നേതാവ് അനിൽ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതിൽ ഒന്ന് എന്ന നിലക്ക് ഒറ്റപ്പെട്ടതായി വാദിക്കാം. കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും. രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തട്ടമിടൽ മാത്രല്ല , മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും. ഇതിന് മറുപടി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടി ഒന്നിച്ചാണ്. പുതിയ യുക്തിവാദ സംഘം സംഘപരിവാർ നിർമ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല ഇസ്ലാമാണ് എന്നും ഈ മേഖലയിൽ പഠനം നടത്തി പറയുന്നത് മുസ്ലിം സമുദായമല്ല. ഈ ആരോപണം ഇടത് ബുദ്ധിജീവികൾക്കിടയിൽ നിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്. അങ്ങനെ ഒരു വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്ലിം സമുദായത്തെ ” പുരോഗമിപ്പിച്ച ” വീരസ്യം വിളമ്പിയത്. ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത്. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?