സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന വേങ്ങ കുറിശ്ശേരി വീട്ടില്‍ ഗോപാലകൃഷ്ണപിള്ള (91) അന്തരിച്ചു. വിശ്വസാഹിത്യകാരനായിരുന്ന കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവര്‍ത്തകനായിരുന്നു അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള.സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ചവറ പന്മനയിൽ ജനനം. പന്മന ഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂളിലും തിരുവനന്തപുരം രാജകീയ സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമായി.വൈകി വിടര്‍ന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവര്‍ത്തനം), വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സര്‍വ്വസ്വം ( കാളിദാസ കൃതികള്‍ സംപൂര്‍ണം), മൃഛകടികം (വിവര്‍ത്തനം) എന്നിവയാണ് കൃതികള്‍. ഈവി സാഹിത്യ പുരസ്‌കാരം (2013), ധന്വന്തരീ പുരസ്‌കാരം, എന്നിവ നേടി. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് വീട്ടു വളപ്പില്‍ നടക്കും.