കൊച്ചി: കോലഞ്ചേരി കടയിരുപ്പിൽ നാലംഗ കുടുംബത്തെ അയൽവാസി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണു അയൽവാസി അനൂപ് വാക്കത്തി ഉപയോഗിച്ചു വെട്ടിയത്. കളിയാക്കിയതിലുള്ള വിരോധമാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് പ്രതി അനൂപ് മൊഴി നൽകി. അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.വെട്ടേറ്റവർ അപകടനില തരണം ചെയ്തതായി ആശുത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്. പ്രതി അനൂപിനെ പുത്തൻകുരിശ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.പീറ്ററിന്‍റെ വീട്ടിലെ കാറിന്‍റെ ഹോൺ മുഴക്കിയതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. വാക്കത്തിയുമായി ഇവിടെയെത്തിയ അനൂപ് നാലുപേരെയും വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത അനുപ് മുന്പും അയൽവാസികളെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.