മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് എട്ട് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഇവരെ സമീപപ്രദേശത്തേക്ക് മാറ്റി താമസിപ്പിച്ചത്.മാന്നാറിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മാന്നാര്‍ റോഡില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറങ്കി മാവിന്റെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീണാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു. വാര്‍ഡ് മെമ്പര്‍ വി.ആര്‍ ശിവപ്രസാദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി പുനഃസ്ഥാപിച്ച് ഗതാഗത തടസം നീക്കി.ആലാ വില്ലേജില്‍ വഴുവേലിക്കര മുരളീധരന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു. ഇലഞ്ഞിമേല്‍ മലയില്‍ കിഴക്കെത്തില്‍ ശ്രീകുമാര്‍, മിനി എന്നിവരുടെ വീടിനു മുകളില്‍ പുളി മരം വീണു മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആലാ വില്ലേജില്‍ ചാങ്ങേത്ത് ഗോപകുമാറിന്റെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം നേരത്തെ തീവ്രന്യൂനമര്‍ദമായി മാറിയിരുന്നു. ഈ തീവ്രന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!