തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാൻ തീരുമാനം. സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇനിമുതൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തിൽ മാത്രമായി രജിസ്ട്രേഷൻ മതിയെന്ന തീരുമാനത്തിലെത്തിയത്. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു.സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ നിലവിലുള്ള രജിസ്റ്ററിംഗ് അതോറിറ്റികളിൽ സാധ്യമല്ല എന്ന് കണ്ടെത്തിയിരുന്നു.ഇതോടെയാണ് കെഎസ്ആർടിസി വാഹനങ്ങൾ റെജിസ്റ്റർ ചെയുന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടർ ഒന്ന്, രണ്ട് എന്നിങ്ങനെ വിഭജിച്ചത്.റീജിയണൽ ഓഫീസ് സെക്ടർ ഒന്നിൽ കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. സെക്ടർ രണ്ടിൽ സർക്കാർ അർധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും രജിസ്റ്റർ ചെയ്യണം. ഇതിനായി ജീവനക്കാരെ പുനർവിന്യസിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകി.