തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റെതാണ് ഉത്തരവ്. ഡിസംബർ 11-ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.കൊലപാതക കുറ്റത്തിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണിത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാമിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.ഓഗസ്റ്റ് 25-നാണ് ശ്രീറാം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു.