തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉള്ള എല്ലാ സ്കൂളുകൾക്കും ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഇനി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നും ക്ലാസ്സിൽ കയറാം. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തിയത്.സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെട്ട സെന്‍ററുകളിലെയും കണ്ടെയ്ൻമെന്‍റ് സോണിലെ പരീക്ഷാർഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.നിപ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കിയത്.