തൃശ്ശൂർ: കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സുഷുമ്ന നാഡിയ്ക്ക് പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാഖിന്റെ മകൻ റംഷാദിനാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്. തൃശ്ശൂർ എംഎസിടി കോടതി ജഡ്‌ജി പി ശബരീനാഥാണ് വിധി പറഞ്ഞത്.2018-ൽ കൂട്ടുകാർക്കൊപ്പം മൂന്നാറിലേക്ക് വിനോദയാത്ര പോയ റംഷാദിന്റെയും സുഹൃത്തുക്കളുടെയും കാർ അപകടത്തിൽ പെടുകയായിരുന്നു. വണ്ടൻമേടുവെച്ച് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ റംഷാദ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.റംഷാദിന് 100 ശതമാനം അംഗവൈകല്യമുണ്ടെന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. കോടതി ആവശ്യപ്പെട്ടതനുസരിച്ച് റംഷാദിനെ കോടതിയിൽ നേരിട്ടെത്തിച്ചു. ദയനീയാവസ്ഥ മനസ്സിലാക്കിയ ജഡ്ജി കോടതിച്ചെലവും പലിശയുമടക്കം ഒരുകോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചു.