തിരുവനന്തപുരം: കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ ണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ അശോകനെ (60) ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.അനസിന്റേതായിരുന്നു ശിക്ഷാവിധി. മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ ലീലയെ (45) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അശോകനെ ശിക്ഷിച്ചത്.2024 ഫെബ്രുവരി 26ന് പുലർച്ചയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു ലീലയുടെ ദേഹത്ത് അശോകൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ അച്ഛൻ അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നതും തീ കൊളുത്തുന്നതും കാണുകയും ചെയ്തു. പ്രാണരക്ഷാർഥം വീടിനു പുറത്തേക്ക് ഓടിയ ലീലയെ രക്ഷിക്കാൻ ശ്രമിച്ച മകൻ അനിലിനും പൊള്ളലേറ്റു. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയിരുന്ന ലീല മടങ്ങിയെത്താൻ താമസിച്ചതിനെ സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം വഴക്കും ഉണ്ടായിരുന്നു. ഒരു വർഷം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലായിരുന്നു അശോകൻ. ലീല ഉപേക്ഷിച്ച് പോകുമെന്നും അവർക്ക് മറ്റ് ബന്ധമുണ്ടോയെന്നും അശോകന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.കേസിൽ അയിരൂർ പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മക്കളായ അനിൽ, അശ്വതി, അഞ്ജു, അനിത എന്നിവർ ഉൾപ്പെടെ 27 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.വേണി ആണ് ഹാജരായത്.