ബെംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് മലയാളി ഡ്രൈവർക്ക് നേരെ വെടിയുതിർത്തത് കർണാടക പോലീസ്. കർണാടക പുത്തൂരിൽ ആയിരുന്നു സംഭവം. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. ഇയാൾ കന്നുകാലികളെ കയറ്റി വന്ന ലോറി പോലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു വെടിയുതിർത്തത്. ലോറിയെ പിന്തുടർന്നെത്തിയ ശേഷമാണ് പോലീസ് ഡ്രൈവർക്ക് നേരെ വെടിയുതിർത്തത്. അബ്ദുള്ളയുടെ കാലിനാണ് വെടിയേറ്റത്. തുടർന്ന് ഇദ്ദേഹത്തെ പോലീസുകാർ ചേർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വെടിയുണ്ട വാഹനത്തിനും തറച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം.പുത്തൂർ റൂറൽ പോലീസാണ് വെടിയുതിർത്തത്. വാഹനത്തിൽ അബ്ദുള്ളയ്ക്കൊപ്പമുണ്ടായിരുന്ന സഹായി ഓടി രക്ഷപെട്ടു. ഇരുവർക്കുമെതിരെ പോലീസ് കാലിക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.