തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടിൽ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകൾ അഹല്യയാണ് (24) മരിച്ചത്. തിരുവനന്തപുരം തമ്പാനൂർ റയിൽവെ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.45നാണ് അപകടമുണ്ടായത്. ഉടൻതന്നെ അഹല്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തമ്പാനൂരിൽ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിനിയായിരുന്നു അഹല്യ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ട്രെയിനിൽ കയറവെയാണ് അപകടമുണ്ടായത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മുന്നോട്ടെടുത്ത കോട്ടയം നാഗർകോവിൽ പാസഞ്ചറിൽ ചാടിക്കയറിയപ്പോൾ കാൽതെന്നി വീഴുകയായിരുന്നു.ഉടൻ പ്ലാറ്റ്ഫോമിൽ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും, തലയുടെ പുറകുവശം ട്രെയിനിന്റെ പടിയിൽ ഇടിക്കുകയായിരുന്നു. സുഹൃത്തിനോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട ശേഷം സഹോദരനെ അറിയിക്കാൻ അഹല്യ ഫോൺ നമ്പരും നൽകി.ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഹല്യയെ രക്ഷിക്കാനായില്ല. തലയിലുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് വിവരം.സഹോദരൻ:ആദിത്യൻ. സംസ്‌കാരം നടന്നു.