വയനാട്: വായിൽ എല്ല് കുടുങ്ങി അവശനിലയിലായിരുന്ന ഒരു തെരുവ് നായയെ രക്ഷിച്ച വയനാട് പിണങ്ങോട് സ്വദേശിനി നസീറയെ തേടി നന്ദി പറയാൻ നായയെത്തി. മനുഷ്യരെപ്പോലെ മുൻകാലുകൾ കൂപ്പി നസീറക്ക് മുന്നിൽ നന്ദി പ്രകടിപ്പിച്ച നായയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.സംഭവം നസീറയുടെ വാക്കുകളിലൂടെ:അയൽവാസിയായ സബിയാത്ത ജോലികഴിഞ്ഞു വരുമ്പോൾ വായിൽ എല്ല് കുടുങ്ങിയ നായയെ കാണുകയും, “ഇതൊന്ന് നസീറയെ അറിയിച്ചാൽ രക്ഷപ്പെടുത്തുമായിരുന്നു” എന്ന് പറയുകയും ചെയ്തിരുന്നു. ഇത് കേട്ടെന്ന പോലെ തൊട്ടടുത്ത നിമിഷം നായ നസീറയുടെ വീടിന്റെ മുറ്റത്തേക്ക് ശബ്ദമുണ്ടാക്കിക്കൊണ്ട് വന്നു.നായയുടെ ദുരവസ്ഥ മനസ്സിലാക്കിയ നസീറ പേടിയില്ലാതെ അതിനടുത്തേക്ക് ചെന്ന് തലയിൽ തലോടി. നായ അനുസരണയോടെ നിന്നു കൊടുത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഒരു കമ്പുപയോഗിച്ച് നസീറ നായയുടെ വായിൽ കുടുങ്ങിയ എല്ല് പുറത്തെടുത്തു. നായക്ക് ഉടൻ തന്നെ ആശ്വാസമായി.അടുത്ത ദിവസം രാവിലെ നായ നസീറയെ കാണാൻ വന്നു. പിന്നീട് ഇരുവരും പുറത്തുപോയി തിരിച്ചു വരുന്ന വഴിയിൽ നായ നസീറയുടെ മുന്നിൽ മുട്ടുകുത്തി നിന്നു. അത്ഭുതമെന്ന് പറയട്ടെ, മനുഷ്യരെപ്പോലെ കൈകൂപ്പി നിൽക്കുന്ന രീതിയിൽ മുൻകാലുകൾ രണ്ടും ചേർത്ത് വെച്ച് നന്ദി അറിയിച്ചു. “മനുഷ്യൻമാര് ചെയ്യുമ്പോലെ എന്റെ മുന്നിൽ വന്ന് ചെയ്തു,” നസീറ ഈ അനുഭവത്തെക്കുറിച്ച് പറയുന്നു.ഈ ഹൃദയസ്പർശിയായ സംഭവം ആളുകളെ അറിയിക്കാൻ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോഴും നായ സഹകരിച്ചു. അത് വീണ്ടും നസീറയുടെ അടുത്തേക്ക് വരികയും ഏറെനേരം അടുത്തിരിക്കുകയും ചെയ്തു.നസീറ നൽകിയ ഭക്ഷണം കഴിച്ച ഈ നായ, ഇപ്പോഴും എല്ലാ ദിവസവും രാവിലെ നസീറയുടെ വീട്ടിൽ വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ഈ സംഭവം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. സ്നേഹത്തിനും ദയയ്ക്കും മനുഷ്യരുടെ ഭാഷ മാത്രമല്ല മൃഗങ്ങളുടെയും ഭാഷയുണ്ടെന്ന് ഈ നരുചായ നായയുടെ പ്രവൃത്തി തെളിയിക്കുന്നു.