തൃശൂർ: സിപിഎമ്മിന്റേത് സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമം. സിറാജുൽ ഉലൂം സ്‌കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചരിച്ച മെസ്സേജിന്റെ പേരിൽ നടത്തുന്ന ഈ ശ്രമങ്ങളിൽ നിന്ന് സിപിഎം പിൻമാറണമെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്) കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. വിഷയത്തിലെ ശരിതെറ്റുകളെ കുറിച്ച് സംവാദത്തിന് മുതിരാതെ സ്‌കൂൾ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതിനു ശേഷവും മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇടപെടുകയും സാമൂഹിക വിഭജനം സൃഷ്ടിക്കുന്ന വിധത്തിൽ സമരങ്ങളും പ്രസ്താവനകളുമായി രംഗത്തുവരികയും ചെയ്യുന്ന സിപിഎമ്മിന്റേയും പോഷക സംഘടനകളുടേയും നിലപാട് സംശയാസ്പദമാണെന്നും എസ്‌വൈഎസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.സമൂഹത്തിൽ ഛിദ്രതയും വർഗീയ ചേരിതിരിവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിന്റെ ആദായം പറ്റാൻ ചിലർ കാത്തിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അവർക്ക് സഹായകമാകുന്ന വിധത്തിലാണ് സിപിഎമ്മും പോഷക സംഘടനകളും മുന്നോട്ടുപോകുന്നത്. സന്ദർഭവശാൽ സംഭവിക്കുന്ന ജാഗ്രത കുറവുകളെ മുറിവുകൾ അധികമില്ലാതെ ഉണക്കാൻ ശ്രമിക്കുന്നതാണ് മതനിരപേക്ഷ രാഷ്ട്രീയ പ്രവർത്തനത്തിനു കരണീയം. പകരം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനങ്ങളാണുണ്ടാകുന്നത്. ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളുടെയും സമൂഹങ്ങളുടെയും ഇഷ്ടാനുസരണമുള്ള തിരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവുമായി തുടരണം എന്നതാണ് അടിസ്ഥാന ജനാധിപത്യ ധാരണ എന്നിരിക്കേ സമൂഹത്തിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ പരിക്കേൽപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് സിപിഎം പിൻമാറണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു.