തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളുടെ റവന്യൂ അസംബ്ലിയിൽ സംസാരിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പീരുമേട് എം.എൽ.എ. വാഴൂർ സോമന്റെ ഓർമ്മകൾ പങ്കുവെച്ച് കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ്. മരിക്കുന്നതിന് തൊട്ടുമുമ്പ് വാഴൂർ സോമൻ പറഞ്ഞ വാക്കുകളാണ് സിദ്ദിഖ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഓർത്തെടുത്തത്.വ്യാഴാഴ്ച തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന യോഗത്തിൽ വെച്ചാണ് സോമന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് മരണപ്പെട്ടതും. യോഗത്തിൽ സംസാരിക്കുന്നതിനിടെ ‘ഞാനൊക്കെ മരിച്ചാലും ഇതൊന്നും നേരെയാവുമെന്ന് തോന്നുന്നില്ല’ എന്ന് സോമൻ പറഞ്ഞതായി സിദ്ദിഖ് വെളിപ്പെടുത്തി. ഈ വാക്കുകൾ അറംപറ്റും പോലെയായി തോന്നിയെന്നും സിദ്ദിഖ് പറയുന്നു.അർത്ഥവത്തായ സംസാരവും വൈകാരികമായ അടുപ്പവും നിലനിർത്തിയിരുന്ന ഒരു നല്ല പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.സിദ്ദിഖിന്റെ വാക്കുകള്‍ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട റവന്യൂ വിഷയങ്ങള്‍ മുഴുവന്‍ വാഴൂര്‍ സോമേട്ടന്‍ വളരെ ഗൗരവമായി യോഗത്തില്‍ സംസാരിച്ചു. ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം, പട്ടയപ്രശ്‌നം, റവന്യൂ വിഷയം തുടങ്ങി വിവിധവിഷയങ്ങള്‍ അദ്ദേഹം സംസാരിച്ചു. സംസാരിച്ച് അവസാനിക്കാറായപ്പോള്‍ ഒരു വിഷയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു- ഞാനൊക്കെ മരിച്ചാലും ഇതൊന്നും നേരെയാവുമെന്ന് തോന്നുന്നില്ല. ആ വാക്ക് അറംപറ്റുന്നത് പോലെയായിപ്പോയി. ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാര്‍ അവിടെയുണ്ടായിരുന്നു. അവരൊക്കെ അദ്ദേഹം പറഞ്ഞ ആ വാക്കോര്‍ത്ത് വിഷമം പങ്കുവെക്കുകയാണ്.എല്ലാവര്‍ക്കും സോമേട്ടന്‍ കൈ തന്നു. ഓരോരുത്തരുടെയും കൈപിടിച്ച് ആട്ടെ, കാണാം എന്നു പറഞ്ഞ് സോമേട്ടന്‍ പുറത്തേക്കിറങ്ങി. പുറത്തുവെച്ചാണ് സോമേട്ടന്‍ എന്നെ പിടിക്ക് എന്നുപറഞ്ഞത്. അപ്പോള്‍ത്തന്നെ ആളുകള്‍ അദ്ദേഹത്തെ പിടിക്കുകയും സമീപത്തെ ലൈബ്രറിഹാളിലെ ഡെസ്‌കില്‍ കിടത്തുകയും ചെയ്തു. ഞങ്ങളെല്ലാവരും ഓടിപ്പോയി അദ്ദേഹത്തിന് കുറച്ച് പഞ്ചസാര എടുത്തുകൊടുത്തു. ശ്വാസമയയ്ക്കാന്‍ അദ്ദേഹം പ്രയാസപ്പെടുന്നതുപോലെ തോന്നി. ആംബുലന്‍സ് വിളിക്കാനൊരുങ്ങി. ഇപ്പോൾത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് റവന്യൂമന്ത്രി കെ. രാജനോടു പറഞ്ഞു. അപ്പോള്‍ മന്ത്രി പറഞ്ഞു, ആംബുലന്‍സ് വേണ്ട, ഇപ്പോള്‍ അങ്ങ് കൊണ്ടുപോകാമെന്ന്. ഞങ്ങളെല്ലാവരും കൂടി താങ്ങിയെടുത്ത് കാറിലാക്കി. നേരെ രാമകൃഷ്ണാശ്രമം ആശുപത്രിയിലെത്തിച്ചു. മരിക്കുമെന്ന് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചതല്ല. ഒരു നല്ല സഹൃദയനായ മനുഷ്യന്‍.എനിക്ക് മറ്റൊരു അനുഭവം കൂടിയുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം. എല്ലാ മീറ്റിങ്ങിനും അദ്ദേഹം വരും. ഒരു ഉത്തരവാദിത്വം ഏറ്റെടുത്താല്‍ നല്ലരീതിയില്‍ ചെയ്യും. ഇടുക്കിയില്‍നിന്ന് സഞ്ചരിച്ച് തലേന്ന്, അല്ലെങ്കില്‍ രാവിലെ യോഗത്തിന് എത്തും. മീറ്റിങ്ങില്‍ കൃത്യമായി പങ്കെടുത്ത് പോകുന്ന ആളായിരുന്നു. കാമ്പുള്ള സംസാരമുള്ള, വൈകാരികമായി അടുപ്പം കാണിക്കുകയും പെരുമാറുകയും ചെയ്യുന്ന നല്ലൊരു പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വല്ലാത്ത വേദനയുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!