കണ്ണൂർ: പരിചയക്കാരനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിൽ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മുപ്പത്തൊൻപതുകാരിയായ പ്രവീണയെ വീട്ടിലെത്തിയ പരിചയക്കാരനായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് യുവതിയോട് കൊടുംക്രൂരത ചെയ്തത്. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് ജിജേഷ് പ്രവീണയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീടിന്റെ അടുക്കള ഭാഗത്തായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ജിതേഷ് യുവതിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്.ഗുരുതര പൊള്ളലേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവൺമെന്റ്മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രവീണയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. അജീഷിന്റെ മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിലായിരുന്നു പ്രവീണയുടെ താമസം. ജിജേഷും പ്രവീണയും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.